നമുക്കു വീണ്ടും REC-യിൽ പോകാം. അവിടുത്തെ പൂർവ്വ വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ ഓര്‍മ്മക്കായി തുടങ്ങിയ കലോത്സവമാണ് രാഗം. രാജൻ എന്ന വിദ്യാർത്ഥിയെ അറിയാത്ത മലയാളി കാണില്ല ലോകത്തിൽ. തിരഞ്ഞെടുപ്പുകാലത്ത് മുൻമുഖ്യമന്ത്രി കരുണാകരനെതിരെ കമ്യൂണിസ്റ്റ് സഖാക്കൾ പ്രയോഗിച്ചിരുന്ന ഒരു രാഷ്ട്രീയ ആയുധമായിരുന്നു രജൻ എന്ന വിദ്യാർഥിയുടെ തിരോധാനം. അദ്ദേഹത്തിന്റെ പിതാവ് ശ്രീ ഈശ്വര വര്യർ നീധിക്കുവേണ്ടി അവസാനനാൾ വരെ പോരാടീ. കരുണാകരന്റെ വിടവാങ്ങലിനു ശേഷം സഖാക്കൾ രാജനെ മറന്നു. എന്നാൽ REC വിദ്യാർഥികൾ എന്നും അദ്ദേഹത്തിന്റെ ഓർമ്മക്കായി രാഗം എന്ന കലാവിരുന്ന് ഒരുമുടക്കവും കൂടാതെ നടത്തിപോകുന്നു.ഈ കലാവിരുന്നില്‍ പങ്കെടുക്കാൻ കേരളത്തിനു അകത്തും പുറത്തും നിന്നുമുള്ള ഒട്ടുമിക്ക എഞ്ചിനീയറിംഗ് കോളേജുകളും എത്തിയിരുന്നു.
ഞങ്ങളുടെ ക്യാമ്പസ് ജീവിതത്തില്‍ ആകെയുള്ള മൂന്നു രാഗവും നല്ലവണ്ണം ആസ്വദിച്ചാണ് പടിയിറങ്ങിയത്. ഏറ്റവും കൂടുതല്‍ ആസ്വദിച്ചതും, അനുഭവിച്ചതും 2006-ലെ അവസാന രാഗമായിരുന്നു എന്നു മാത്രം.
ഓരോ രാഗത്തിനും ഓരോ റോള്‍ ഏറ്റെടുക്കണം. ആദ്യം വര്‍ഷം അനുസരണയുള്ള 'ഹോസ്പിറ്റാലിറ്റി', രണ്ടാം വര്‍ഷം കര്‍ക്കശമായ 'രജിസ്ട്രേഷന്‍'. ഈ രണ്ടു വർഷവും അതിനാല്‍ രാഗം പരിപൂർണമായി ആസ്വദിക്കാൻ പറ്റിയില്ല. അതുകൊണ്ടു മൂന്നാമത്തെ വര്‍ഷം രാഗം തകര്‍ത്താസ്വദിക്കാന്‍ തീരുമാനിച്ചു.ഏറ്റവും എളുപ്പമായ റോളും അന്വേഷിച്ചു കണ്ടുപിടിച്ചു.
ഒന്നും രണ്ടും വര്‍ഷത്തിലെ പറ്റാവര്‍ത്തിക്കാതിരിക്കാന്‍ 'സെക്യൂരിറ്റി' റോള്‍ ഏറ്റെടുത്തു. അതാകുമ്പോള്‍ ഏതു പാതിരാക്കും എവിടെ വേണേലും കേറിചെല്ലാം, എല്ലാ പരുപാടിയും സ്റ്റെജിന്റെ മുന്നിലിരുന്നു കാണാം. സീനിയര്‍ ആയതുകാരണം ആരും ഒന്നും ചോദിക്കില്ല.
'സെക്യൂരിറ്റി' റോള്‍ ചോദിച്ചപ്പോള്‍ എടുത്തുതന്നത് വേറൊന്നും കൊണ്ടല്ല, നമ്മുടെ നാട്ടില്‍ പൂരത്തിനൊക്കെ ചെയ്യാറുള്ള പോലെ എല്ലാ അല്മബന്മാരും കമ്മിറ്റിയിൽ കാണും. അതുകൊണ്ടു അലമ്പുണ്ടാക്കാൻ ആളില്ലാത്തകാരണം പൂരം ഗംഭീരമാകും. ഈ നാട്ടറിവ് REC-യിലും പിന്‍തുടര്‍ന്നുപോന്നു.
Day -1
അങ്ങനെ വെറുതെ സെക്യൂരിറ്റി ബാഡ്ജും തൂക്കിനടന്നാല്‍ പോരാ ധൈര്യത്തിന് വയറ്റില്‍ എന്തെങ്കിലും ചെല്ലണം. ആദ്യദിവസം Btech-ലെ Radical ടീംസ് വിദേശ മദ്യം നല്‍കി സല്‍ക്കരിച്ചു. അതു പറഞ്ഞപ്പോളാ ഇവിടുത്തെ രാഷ്ട്രീയത്തെ പറ്റി രണ്ടുവാക്കു പറയണമെന്നു തോന്നിയതു.
REC-യെ കഴിഞ്ഞ 20 വര്‍ഷമായ് ഭരിച്ചുകൊണ്ടിരുന്നത് SFI-യുടെ പോഷക സംഘടനയായ 'Radicals' ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ കാലുകുത്തുന്നതിനു 2 വര്‍ഷം മുന്‍പ് അതു KSU -ന്റെ കൈ വഴിയായ 'Anti-radicals' ഏറ്റെടുത്തു. ഇടതുപക്ഷക്കാരായ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഭരണം തിരിച്ചു പിടിക്കാന്‍ പറ്റിയില്ല.
അങ്ങനെ 'Anti Radicals' നടത്തുന്ന ഈ രാഗം കുളമാക്കുക എന്ന ദുരുദ്വേശവും ഈ സല്‍ക്കാരത്തിനുണ്ട്. അങ്ങനെ കുടിച്ചു ആര്‍മാദിച്ചു നടന്നു. എന്നാല്‍ ഒരുത്തന്‍ പോലും ഒടക്കാന്‍ വന്നില്ല. 'ഈ കഴിഞ്ഞ LDF -ന്‍റെ ഭൂമി പിടിച്ചെടുക്കല്‍ സമരം പോലെ ഒരു പോലീസുകാരനും ഞങ്ങളെ തടഞ്ഞതുമില്ല അറസ്റ്റ് ചെയ്തതുമില്ല'.
ഇന്നത്തെ മെയിന്‍ ഐറ്റം രാത്രിയിലെ ഫാഷന്‍ ഷോ ആണ്. കെട്ടടങ്ങുന്നതിനു മുന്‍പ് സ്റ്റെജിന്റെ മുന്‍പില്‍ സ്ഥലം പിടിക്കണം. ഞങ്ങള്‍ നേരെ ഓപ്പണ്‍ തീയ്യറ്ററിലേക്ക് പാഞ്ഞൂ. പക്ഷെ ഞങ്ങളെ നിഷ്പ്രബരാക്കികൊണ്ട് Btech സീനിയേര്‍സ് മൊത്തം സ്റ്റെജിന്റെ മുന്‍സീറ്റു കൈയ്യടക്കിയിരുന്നു. ഞങ്ങള്‍ക്ക് മദ്യം തന്നത് എന്തിനാണെന്ന് വൈകിയെങ്കിലും ഞങ്ങൾ മനസിലാക്കി.
ഗത്യന്തരമില്ലാതെ ഞങ്ങള്‍ പിന്‍നിരയിലോട്ടു തള്ളപെട്ടു. ഇതിനിടക്ക് കുറച്ചു ജൂനിയേര്‍സ് പെണ്‍കൊടികള്‍ ഞങ്ങളുടെ കൂടെ കൂടി. സീനിയേര്‍സല്ലേ സംരക്ഷണം കിട്ടുമെന്നു കരുതിയാണ്. പാവം മാന്‍കിടാങ്ങള്‍, സിംഹ കൂട്ടിലാണ് അഭയം തേടിയതെന്നറിഞ്ഞില്ല. കിട്ടിയതു ലാഭം എന്നുകരുതി ഞങ്ങള്‍ അവരുടെയൊപ്പമിരുന്നു പരുപാടികള്‍ കാണാന്‍ തുടങ്ങീ.
അതിനിടയില്‍ ഞങ്ങളുടെ സഹപാഠി ബാച്ചുമേറ്റ് ബാലു(വാറ്റു ജോയുടെ റൂം മേറ്റ് ), രാത്രിയില്‍ പാന്‍സു ടക്കിൻ ചെയ്തു പോണ്ട്സ് പൌഡറും ഇട്ട് 'ജഗദീഷ് ഇന്‍ ഹരിഹര്‍ നഗറില്‍ വരുന്നപോലെ' ഒരു വരവ്. ഞങ്ങളുടെ ഒപ്പമുള്ള മാന്‍ കിടങ്ങളിലാണവന്റെ കണ്ണു. ബാലു ലാവിഷായി അവളുമാരോടു സൊള്ളാന്‍ തുടങ്ങീ. ഞങ്ങള്‍ വെള്ളപുറത്തായതു കാരണം 'പെണ്‍വിഷയത്തില്‍ വല്യതാല്പര്യം കാണിച്ചില്ല. ആരോടെങ്കിലും ഒന്നൊടക്കണമെന്നതായിരുന്നു മെയിന്‍ ഉദ്ദേശം'.
പരുപാടി നടക്കുന്നതിനിടയില്‍ ഞങ്ങളുടെ മുകളില്‍ കൂടെ കുറെ കടലാസ്സു റോക്കറ്റുകള്‍ പറന്നു നടന്നു. ഞങ്ങള്‍ക്കും റോക്കറ്റുവിടന്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ കണ്ണുതുറക്കാന്‍പോലുമുള്ള ആരോഗ്യം ഇപ്പോളില്ല പിന്നയാ റോക്കറ്റ്.
ഇതില്‍ ചില റോക്കറ്റുകള്‍ ഗതിതെറ്റി ബാലുവിന്റെയ്യും,പെണ്‍കൊടിമാരുടേയും ഇടയില്‍ വീഴാന്‍ തുടങ്ങീ. അഭിമാനത്തിനു ക്ഷതമേറ്റ ബാലു, രണ്ടുംകല്‍പ്പിച്ചു പിന്നിലുള്ളവരെ തെറിവിളിച്ചു. ഇരുട്ടിന്റെ മറനീക്കി പുറത്തുവന്ന 'തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ' കണ്ടപ്പോള്‍ ബാലു ഒന്നുഞെട്ടി. കൂട്ടത്തില്‍ ഞങ്ങളും.
ഇതുവരെ കാണാത്ത കുറെ തടിമാടന്മാര്‍ മസ്സിലും പെരുപ്പിച്ചു നില്‍ക്കുന്നു. പിന്നെയാണ് മനസ്സിലായത് അവര്‍ തൊട്ടടുത്ത KMCT കോളേജിലെ മൂത്തുമുരടിച്ച പിള്ളേരാണെന്ന് 'സര്‍വകലാശാല സിനിമയിലെ മോഹന്‍ലാല്‍ മോഡല്‍' . അവരുടെ വായില്‍ നിന്നുവന്ന തെറിവിളികേട്ടു ഞങ്ങളുടെ തോലുവരെ ഉരിഞ്ഞു പോയി. അപ്പോള്‍ ബാലുവിന്റെയും മാന്‍കിടാങ്ങളുടെയും അവസ്ഥ എന്തായിരിക്കും? ഞങ്ങള്‍ കുറച്ചുനേരം സഹിച്ചു നിന്നു.
രക്തത്തിലെ മദ്യം സിരകളില്‍ കിടന്നു തിളക്കാന്‍ തുടങ്ങീ. രാജ്യസ്നേഹവും സഹോദരീ സ്നേഹവും ഒന്നിച്ചുനുരഞ്ഞുപൊങ്ങീ. ഒന്നും നോക്കിയില്ല ഞങ്ങളിൽ ആരോ ഒരു ശാസ്ത്രജ്ഞന്റെ കോളറിൽ കേറി പിടിച്ചു. പിന്നെ ഉന്തും തള്ളുമായ്. ഗജപോക്കാരികള്‍ ആകെ രണ്ടാളെ ഒള്ളൂ. ഞങ്ങള്‍ ഒരു പത്തു പതിനഞ്ചു പേര്‍. ഒത്തുപിടിച്ചാല്‍ മലയുംപോരും എന്നുപറഞ്ഞപോലെ, ലവനമാരെ കഴുത്തിനു പിടിച്ചു പുറത്താക്കി. അവരും ഞങ്ങളെ പോലെ സാമുഹ്യവിരുദ്ധര്‍. കഞ്ചാവായിരുന്നു അവരുടെ ഡ്രൈവ്. ആകെയുള്ള വ്യത്യാസം ഞങ്ങള്‍ സ്വന്തം വീട്ടില്‍ അലംബുകാണിക്കുന്നു, ലവര്‍ വല്ലവന്റെയും വീട്ടില്‍.
REC -യുടെ ഗേറ്റ് വരെ ഞങ്ങള്‍ അവരെ ഉന്തിതള്ളി കൊണ്ടുപോയി. എന്നാല്‍ ഗേറ്റിന്റെ അപ്പുറത്തോട്ടു പോകാൻ എപ്പോൾ ഞങ്ങള്‍ക്കാര്‍ക്കും ധൈരം ഇല്ല. കാരണം ഈ ഉന്തും തള്ളിലും മദ്യത്തിന്റെ കെട്ടെറങ്ങീ, കൂട്ടത്തില്‍ ധൈരവും. കൂടാതെ ഗേറ്റിനപ്പുറം തനി ലോക്കല്‍ ഏരിയയാണ്. ലോക്കല്‍സിന്റെ അടികൊണ്ടു പരിചയമുള്ളതിനാൽ ഗേറ്റിനിപ്പറെ നിന്നു വെല്ലുവിളിച്ചു. ഈ KMCT-ക്കാരില്‍ പലരും ലോക്കല്‍സാകാന്‍ നല്ല സാധ്യത ഉണ്ട്. ഗേറ്റിന്റെ അപ്പുറത്തു നിന്ന് അവരും വെല്ലുവിളി തുടര്‍ന്നു. 'നാളെ കാണാമെടാ' എന്നവെല്ലുവിളിക്കു പകരം 'തിരിച്ചു കേറിയാല്‍ കലുവെട്ടു'മെന്നു വരെ പറഞ്ഞു.
ഇപ്പോള്‍ ഒരു കാര്യം പിടികിട്ടി. അടിതുടങ്ങിയാല്‍ Radical-ലോ, Anti Radical-ലോ എന്നൊന്നുമില്ല. എന്തൊരൊത്തൊരുമ, കണ്ണുനിറഞ്ഞു പോയി. രാവിലെ അടിച്ചതെല്ലാം ആവിയായി പോയീ. കൂടാതെ നല്ല ക്ഷീണവും, നാളെ കാണാം(കൂടാം) എന്നുപറഞ്ഞു ഞങ്ങള്‍ പതുക്കെ ഹോസ്റ്റലിലേക്കു പിരിഞ്ഞൂ.
Day -2
പിറ്റേന്നു സല്‍കരിക്കാന്‍ ആരുമുണ്ടായില്ല. ഞങ്ങളുടെ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തു. വിദേശ മദ്യത്തിനുപകരം നാടന്‍ തെങ്ങിന്‍കള്ള് . സ്വല്‍പ്പം സ്വദേശീ സ്നേഹം, മത്രോം അല്ലാ ഇതാകുമ്പോള്‍ കയ്യിലെ കാശു തീരുന്ന പ്രശ്നോം ഇല്ല. കൂടാതെ ഞങ്ങളുടെ ബാച്ചിലെ 'Anti Radical' ചാരന്‍ ഷമീര്‍ഇക്ക, ഇന്നലത്തെ അടിയുടെ ഒത്തൊരുമയില്‍ ആവേശംപൂണ്ട് കള്ളുസ്പോണ്‍സര്‍ ചെയ്തപ്പോള്‍, ഒന്നും നോക്കിയില്ല സമ്മതം മൂളി.
രാവിലെതന്നെ ഇക്ക അമ്മോന്‍റെ 800-മായ് ഹോസ്റ്റലിന്‍റെ മുന്നില്‍ ഹാജർ. കൂട്ടിനു ഡിക്കിയില്‍ അഞ്ചു ലിറ്ററിന്റെ രണ്ടു കന്നാസും. ഇക്കയുടെ ബാല്യകാല സുഹൃത്തു, തിരുവമ്പാടിയില്‍ സ്വന്തമായി ഷാപ്പു നടത്തുന്നുണ്ട്. നല്ല ഇളം തെങ്ങിന്‍കള്ളു കിട്ടും.
800 നേരെ ഷാപ്പു ലക്ഷ്യമായി കുതിച്ചു. സഹായിയായി ഞാന്‍ മുന്‍സീറ്റില്‍ ഇടംപിടിച്ചു. ഷാപ്പില്‍ ഞങ്ങള്‍ക്കു നല്ല വരവേല്‍പ്പുകിട്ടി. REC -യില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ നാട്ടുകരിലൊരുവന്‍ ഒരു ഗ്ലാസ് മദ്യം ഓഫര്‍ചെയ്തു. ഞങ്ങള്‍ ആ പാനീയം ആസ്വദിച്ചു. കൂട്ടത്തില്‍ തൊട്ടുകൂട്ടന്‍ കോഴിക്കോടന്‍ കല്ലുമ്മക്കായയും. ഞങ്ങളുടെ ആസ്വാദനത്തിനു ഭംഗം വരുത്തികൊണ്ട് ഇക്കായുടെ സുഹൃത്ത് ഉപദേശിച്ചു. 'വെയില്‍ വീഴിന്നതിനു മുന്‍പ് സാധനം എത്തേണ്ടിടത്ത് എത്തിക്കണം അല്ലേല്‍ വീര്യം കൂടും. ഈ സുഖം കിട്ടില്ല പിന്നെ കുടിക്കുമ്പോള്‍'
ഞങ്ങള്‍ ക്യാമ്പസ് ലക്ഷ്യമാക്കി കുതിച്ചു. ഗേറ്റില്‍ ഇന്നലെ കണ്ട അതേ സെക്യുരിറ്റിക്കാര്‍. ഞങ്ങളെ സലാം ചെയ്തു അകത്തു കടത്തിവിട്ടു. ഇന്നലത്തെ അടിയെപറ്റി രണ്ടുവാക്ക് സംസാരിക്കാതിരുന്നില്ല. കൂടുതല്‍ നേരം അവിടെ നിന്നാല്‍ മധുരകള്ളിന്റെ സുഗന്ധം അവരുടെ നാസികകളെ തഴുകുമെന്നറിയാമെന്നതുകൊണ്ട് ഞങ്ങള്‍ വണ്ടിവിട്ടു. പിടിക്കപെടുമെന്ന പേടിയല്ല. പകരം മദ്യം പങ്കുവെക്കണമല്ലോ എന്ന ദുഃഖം കാരണം ഞങ്ങള്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങി.
ഇനിയത്തെ കടമ്പ ഹോസ്റ്റലിന്റെ സെക്യുരിറ്റിയേയും വാര്‍ഡനേയും പറ്റിച്ചു ഉള്ളില്‍ കേറണം എന്നതാണ്. രണ്ടാളും വല്യ strict-ആണ്, അതില്‍ കൂടുതല്‍ മണ്ടന്മാരും. ഇവരെ അവിടെനിന്നു മാറ്റാനുള്ള ഡ്യൂട്ടി Pചേട്ടനെ (അജിത്ത് NK) ഏല്‍പ്പിച്ചാണ് പോയത്. അവനതു കൃത്യമായ് നിറവേറ്റി. ഏതോ പുതിയ സിനിമയുടെ CD റൈറ്റുചെയ്തു കൊടുക്കാമെന്നുപറഞ്ഞ് പുള്ളി രണ്ടാളേയും റൂമിലോട്ടു വിളിച്ചുകൊണ്ടുപോയ് . ഈതക്കം നോക്കി ഞങ്ങൾ ഹോസ്റ്റലിൽ കേറി.
ഞങ്ങള്‍ രണ്ടു കന്നാസും, സ്ഥിരം ബാറായ Pചേട്ടനന്റെ റൂമില്‍ എത്തിച്ചു. പിന്നീടു ലൊക്കേഷന്‍ എന്റെ മുറിയിലോട്ടു മാറ്റി. കാരണം വേറൊന്നുമല്ല washroom( ചളി രാജേഷിന്റെ റൂമല്ല ഉദ്ദേശിച്ചത് ) തൊട്ടടുത്തുള്ള ഏക ബാര്‍ എന്ന പരിഗണയിലാണ് . വിശാലമായ് വാളും, പരിചയും, അത്തപൂകളം വെക്കാമല്ലോ.
ഇതിനിടയില്‍ ഹോസ്റ്റലിലെ ചില സാമൂഹിക വിരുദ്ധര്‍ ചില ടച്ചിങ്സ് റെഡിയാക്കിയിരുന്നു. ഈ അവസരത്തില്‍ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്താം. ഇവര്‍ക്കെല്ലാം ഞങ്ങളുടെ വക ചില സ്ഥാനമാന പേരുകളുണ്ട്. വാറ്റു ജോയ്, കപ്പ റോയ് , കല്ലു മത്തായി, വള്ളി രാജാവ്, മെസ്സ് അഴിമാതിക്കാരന്‍ TK, VV വൈദ്യന്‍, ATM ബിനില്‍, ആഭാസന്‍ മച്ചാന്‍, സര്‍ പള്ളി, Pചേട്ടന്‍ NK, ശക്തനില്‍ അശക്തന്‍ ഡിങ്കന്‍ എന്നു വേണ്ട എല്ലാവരുടെയും പ്രയത്നത്താല്‍ പലതരം ടച്ചിങ്സ് റെഡി.
വിഭവങ്ങള്‍ എന്തൊക്കെയാണെന്നു അറിയേണ്ടേ. റോയുടെ നേതൃത്വത്തില്‍ പുഴുങ്ങിയ കപ്പ, TK -യുടെ അധികാരത്തില്‍ മെസ്സില്‍നിന്നും ചൂണ്ടിയ ഐറ്റംസ് വെച്ചുണ്ടാക്കിയ മുളക് ചമന്തിയും, ഓമലറ്റും. പിന്നെ ഷാപ്പില്‍ നിന്ന് പൊതിഞ്ഞുതന്ന നത്തോലി ഫ്രൈയ്യും. അങ്ങനെ കുടി തുടങ്ങി. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ബിനിലിന്റെ അരങ്ങേറ്റം അന്നായിരുന്നു. ഗുരു സാക്ഷാല്‍ കുടിയനാശാന്‍ NK. ദക്ഷിണവെച്ചു ബിനില്‍ തുടങ്ങീ. അതിന്റെ ഐശ്വര്യം ഇപ്പോഴും അവനുണ്ട്.
ഉച്ച ആയപ്പോഴേക്കും ഒരു കന്നാസ് കാലി. മറ്റത് ഉച്ചക്കുശേഷം പൊട്ടിക്കാമെന്ന് ശപഥം ചെയ്തു ലഞ്ച് കഴിക്കാന്‍ പിരിഞ്ഞൂ. എല്ലാവരുടെയും വയര്‍ ഗ്രഹണി പിടിച്ച കുട്ടികളെ കൂട്ടു വീര്‍ത്തിരുന്നു. ആര്‍ക്കും അധികം കഴിക്കാന്‍ പറ്റിയില്ല. ഭക്ഷണം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ രാഗത്തിന്റെ പ്രധാന വേദി ലക്ഷ്യമാക്കി നടന്നു.
ഇന്നലത്തെപോലെ അലമ്പു ഇന്നും തുടരാന്‍ തോന്നിയില്ല. കാരണം ഇപ്പോള്‍ ഞങ്ങള്‍ എല്ലാം ഒറ്റകെട്ടല്ലേ ... ഇന്നലെ രക്ഷിച്ച പെങ്ങമാരെ ഒന്നും കൂടെ പരിചയപെടുക, കൂടാതെ അവരുടെ കൂടെ
ഉള്ള പെണ്‍കിടാങ്ങളുടെ മുന്നില്‍ ഹീറോ ചമയുക എന്നല്ലമായിരുന്നു ഇപ്പോളത്തെ ഉദ്ദേശം. എന്നാല്‍ ഇന്നലത്തെ മാന്‍കിടങ്ങൾ പോയിട്ടു അവരുടെ പൂടപോലും കണ്ടില്ല.
ആള്‍കൂട്ടത്തിനിടയില്‍ ചില കണ്ണുകള്‍ ഞങ്ങളെ തേടുന്നുണ്ടോ?, ചില വിരലുകള്‍ ഞങ്ങളുടെ നേരെ തിരയുന്നുണ്ടോ? ചിലപ്പോള്‍ വെറുതെ തോന്നിയതാരിക്കും. കള്ളു വയറ്റില്‍ കിടന്നു മൂക്കുന്നതിന്റെ after effect ആയിരുന്നു.
ഞങ്ങള്‍ രാജ്പഥിലൂടെ തെക്കുവടക്ക് നടക്കാന്‍ തുടങ്ങീ. ഒരുത്തനും ഞങ്ങളെ വിലകല്‍പ്പിക്കുന്നില്ല. ഇന്നലത്തെ ഹീറോസിനെ ഇന്നാര്‍ക്കും വേണ്ട. എതിരെ വന്ന രണ്ടുമൂന്നു നോര്‍ത്തിന്ത്യന്‍ പെണ്‍കൊടികളെ പച്ചമലയാളത്തില്‍ കമ്മന്റി. പാവം അവര്‍ക്കു ഭാഷ മനസിലായില്ല.
ആരും തിരിഞ്ഞു നോക്കാത്തത്തില്‍ അരിശം പൂണ്ട് ഞങ്ങൾ ഹോസ്ടലിലോട്ടുപോയ്. അവിടെ ഞങ്ങളെ എപ്പോളും തിരിഞ്ഞു നോക്കുന്ന കന്നസ്സൊണ്ട്. സങ്കടം മൊത്തം ഞങ്ങള്‍ കള്ളില്‍ തീര്‍ത്തു. അപ്പോളുണ്ട് ഇന്നലെ സംരക്ഷിച്ച പെണ്‍കൊടികളുടെ ഫോണ്‍കോള്‍. ഇന്നും വേണത്രേ അവര്‍ക്കു സംരക്ഷണം. 'കാള്‍ വന്നതു ലേഡീസ് ഹോസ്റ്റലില്‍ നിന്ന് അതും ബിനിലിന്റെ മൊബൈലില്‍ 'അപ്പോളാണ് ഞങ്ങള്‍ അറിയുന്നത്, അവിടെ കൂട്ടത്തല്ലു നടക്കുമ്പോള്‍ നമ്മുടെ ATM, മാന്‍കിടക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ കൊടുക്കുകയാരുന്നുവെന്നു. അവനുള്ള വിഹിതം അപ്പോള്‍ തന്നെ കൊടുത്തു.
അങ്ങനെ ഞങ്ങളുടെ കോളേജ് ജീവിതത്തിലെ അവസാന രാഗത്തിന്റെ അവസാനത്തെ പരുപാടിയായ ഗാനമേള തുടങ്ങാറായി. ഉറഞ്ഞുതുള്ളാന്‍ പാകത്തില്‍ ഞങ്ങള്‍ വെളിച്ചപ്പാടു കണക്കിനു നാലുകാലേലാണ് ഓപ്പണ്‍ തീയ്യറ്ററില്‍ എത്തിയത്. സ്ത്രീജനങ്ങള്‍ സുരക്ഷിതരായി പോയ് സീറ്റുപിടിച്ചു. ഉള്ളില്‍ കേറിയപാടെ വെളിച്ചപാടുകളുടെ ബാധയിറങ്ങീ. മുന്നില്‍ നില്‍ക്കുന്നു ഇന്നലത്തെ 'തുംബാ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍'. കൂട്ടിനു ഒരു പത്തുനൂറു പേര്‍. തല്ലാനും കൊല്ലാനും കെല്‍പ്പുള്ളവര്‍.
KMCT-യില്‍ പോത്തിനെ അറക്കാനാണോ അതോ എന്ജിനീയറിംഗ് പഠിക്കാനാണോ ക്ലാസ്സുനടത്തുന്നത് എന്നത് നിസംശയം നീങ്ങീ. ആദ്യം ഞങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്ന അവരുടെ മസ്സില്‍ ഞങ്ങളുടെ വീര്യത്തെ കെട്ടടക്കി.
ഞങ്ങള്‍ ഒരു വളിച്ച ഇളിയുമായി(മുകേഷ് മോഡല്‍) രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവന്‍മാര്‍ ഞങ്ങളുടെ കഴുത്തിനു പിടിച്ചു ഒരു തള്ളും, കൂട്ടത്തില്‍ 'പരുപാടിയൊക്കെ തീര്‍ന്നിട്ട് കാണാം' എന്ന ഭീക്ഷണിയും. ഞങ്ങള്‍ ഒന്നും സംഭവിക്കാത്തപോലെ മാന്‍കിടങ്ങളുടെ അടുത്തുപോയിരുന്നു. ഞങ്ങള്‍ അവന്‍മാരെ ഒന്നു വിരട്ടിയതാണെന്ന് അടിച്ചുവിട്ടു. അവര്‍ വിശ്വസിച്ചോ ആവോ?
ഉള്‍ഭയത്താല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കികൊണ്ടിരുന്നു. ഒരു രക്ഷയുമില്ല ലവന്‍മാര്‍ ഞങ്ങളെ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാവിലെ മുതല്‍ ഇവര്‍ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അപ്പോളാണ് മനസ്സിലായത്.
പിന്നില്‍നിന്ന് നല്ല ആക്രോശം കേള്‍ക്കാമായിരുന്നു. അതില്‍ KMCT -യെ അനുകൂലിച്ചുള്ള ജയ് വിളികള്‍ അന്തരീക്ഷത്തെ കലുഷിതമാക്കി. ഇന്നലത്തെക്കാളും ശക്തമായ് റോക്കറ്റുകള്‍ പാഞ്ഞുനടക്കാന്‍ തുടങ്ങീ. റോക്കറ്റ് മാത്രം അല്ല, പാതി കത്തിയ സിഗരറ്റു കുറ്റികള്‍, കവറുകള്‍, ഭക്ഷണ പൊതികള്‍ എന്നുവേണ്ട, അവന്‍മാരുടെ കയ്യിലുള്ള എല്ലാ മിസ്സൈലുകളും ഞങ്ങളുടെ മുകളില്‍ കൂടെ പറന്നു നടന്നു.
ഇതിനിടയില്‍ പെണ്‍കൊടികള്‍ ഹോസ്റ്റലില്‍ പോവുകയാണെന്ന് പറഞ്ഞു അവിടുന്നു പോയ്. അവളുമാരുടെ കൂട്ടുകാര്‍ എല്ലാരും പോവുകയാത്രേ. ഞങ്ങള്‍ തടയാന്‍ നിന്നില്ല. തല്ലുകൊള്ളുന്നത് ലവളുമാര്‍ കാണില്ലല്ലോ ഭാഗ്യം.
അവളുമാര്‍ പോയ ശേഷം ഞങ്ങള്‍ ഇടയ്ക്കു മുങ്ങാന്‍ നോക്കിയെങ്കിലും ലവന്‍മാര്‍ ഞങ്ങളെ തടഞ്ഞിട്ടു തല്ലുകൊണ്ടിട്ടു പോയാമതി എന്ന അര്‍ത്ഥത്തില്‍ പിടിച്ചു തള്ളി. ഇതിനിടയില്‍ ഞങ്ങള്‍ ബാലുവിനെ തിരക്കി. അവിടെ ബാലു പോയിട്ട് അവന്‍റെ പൂടപോലും കണ്ടില്ല. ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ടു അവനിപ്പോള്‍ മുങ്ങീനടക്കുകയാ. അല്ലേലും വല്ലവനും വേണ്ടി തല്ലുകൊള്ളുന്നതു ഇതാത്യമല്ല. എന്നാലും അവന്‍ മുങ്ങിയത് മോശമായി പോയ്. ഞങ്ങൾക്ക് കിട്ടുന്നപങ്കു അവനുകൊടുക്കാം എന്നു പരസ്പരംപറഞ്ഞു സമാധാനിപ്പിച്ചു.
അടി ഏകദേശം ഉറപ്പായി. ഞങ്ങള്‍ പ്രാര്‍ഥിക്കാത്ത ദൈവങ്ങളില്ല. പെട്ടന്നു പിന്നില്‍ ഭയങ്കര ആരവം. ഹിന്ദിയിലും മറ്റും മുട്ടന്‍ തെറിവിളികള്‍. തിരിഞ്ഞു നോക്കിയപ്പോള്‍ ആ ഗജവീരന്മാര്‍ (ശാസ്ത്രജ്ഞര്‍) മുകളിലേക്ക് പറക്കുന്നതും, നിലവിളിക്കുനതും, ദയനീയമായി അടി തടയാന്‍ ശ്രമിക്കുന്നതും, ഓടുന്നതും എന്നുവേണ്ട എല്ലാ അങ്കംവെട്ടും കാണാമായിരുന്നു.
ഞങ്ങള്‍ക്കൊന്നും പിടികിട്ടിയില്ല. ആരാണവരെ തല്ലുന്നത് , നമ്മുടെ Radicals ആണോ? അല്ല ഇതുമൊത്തം നമ്മുടെ നോര്‍ത്തിന്ത്യന്‍ ടീംസാണ്. നമ്മുടെ ബായ് ക്ലാസ്സ് മേറ്റ്സ്. ഇവര്‍ക്കെന്താണീവീട്ടില്‍കാര്യം. ഞങ്ങളെ തല്ലാന്‍വന്നവരെ ചതക്കാൻ ഇവര്‍ക്കെങ്ങനെ തോന്നി. ഒരു ക്ലൂവുമില്ല.
അടിയുടെ പൊടിപൂരം. എന്റെ ജന്മത്തില്‍ ഇങ്ങനൊരടി ലൈവായി കണ്ടിട്ടില്ല. എന്തൊരു ഒറിജിനാലിറ്റി. ഹോക്കി സ്റ്റിക്കും. ക്രിക്കറ്റ് ബാറ്റും, സ്റ്റമ്പും എന്നു വേണ്ട എല്ലാ ഉപകരണങ്ങളും അവരുടെ കയ്യില്‍ ഉണ്ട്.
ഞങ്ങളുടെ മുന്നിലിട്ട് ഒരുവനെ തല്ലുന്നത് കണ്ടു ഞങ്ങക്ക് പോലും സഹിച്ചില്ല. അവനെ പതുക്കെ രക്ഷപെടുത്തി. നോക്കിയപ്പോളുണ്ട്, ഞങ്ങളുടെ കോളറെല്‍ പിടിച്ചവന്‍. അവന്‍ ഞങ്ങളെ ദയനീയമായി നോക്കി. അവന്റെ അവസ്ഥകണ്ട് ഞങ്ങള്‍ മാപ്പ് കൊടുത്തു.
അങ്ങനെ എല്ലാ KMCT കാരെയും ക്യാമ്പസ്സിനു പുറത്താക്കി. അവരെ അടുത്ത രണ്ടു കൊല്ലത്തേക്ക് രാഗം ഫെസ്റ്റില്‍ നിന്നും ഡി ബാര്‍ ചെയ്തു. തല്ലുകൊണ്ടു വീണു ഓടാന്‍പറ്റാത്തവരെ ഞങ്ങള്‍ തന്നെ താങ്ങിയെടുത്തു ഗേറ്റിനു വെളിയില്‍ കൊണ്ടിട്ടു. ജീവന്‍ തിരിച്ചു തന്നതില്‍ അവര്‍ ഞങ്ങള്‍ക്കു നന്ദി പറഞ്ഞു. ഇവരുടെ വിചാരം ഈ അടിയൊക്കെ ഉണ്ടാക്കിയത് ഞങ്ങളുടെ ടീംസ് ആണെന്നാണ്. എത്ര ആലോചിട്ടും ഒരുപിടിയും കിട്ടുനില്ല.
പിന്നെയാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഞങ്ങളെ മാത്രം തല്ലാന്‍ വന്ന KMCT -ക്കാര്‍ നല്ല സെറ്റപ്പിലാരുന്നു. കഞ്ചാവും മദ്യവും അവരെ ഞങ്ങടെ മാത്രമല്ല REC -യുടെ മൊത്തം ശത്രുക്കളാക്കിമാറ്റി. അവര്‍ വലിച്ചെറിഞ്ഞ കത്തിയ ബീഡികുറ്റി ഏതോ നോര്‍ത്തിന്ത്യന്‍ പെണ്‍കൊടിയുടെ പുതിയ ഡ്രസ്സില്‍ വീണുകത്തി. ഇതു നോര്‍ത്തിന്ത്യന്‍ വികാരം ആളികത്തിച്ചു. ആ വികാരം പതുക്കെ കോളേജ് മൊത്തം പരന്നു. ഞങ്ങള്‍ ഒഴിച്ചു ബാക്കി എല്ലാരും KMCT -കാരെ തല്ലാന്‍ പ്ലാനിട്ടു. ഞങ്ങള്‍ മാത്രം അറിഞ്ഞില്ല.
പരുപാടികള്‍ തീരുന്നതിനുമുൻപ് പെണ്‍കിടാങ്ങള്‍ ഹോസ്ടലില്‍പോയത് എന്തിനാണെന്നു ഇപ്പോളാണ് മനസ്സിലായത്. അങ്ങനെ ഞങ്ങളെ തല്ലാന്‍ വന്നവര്‍ ഞങ്ങള്‍ പോലുമറിയാത്ത കെണിയില്‍പെട്ടു തല്ലു മൊത്തം കൊണ്ടു.
രാഗം കഴിഞ്ഞു കുറച്ചുനാളത്തേക്ക് ഞങ്ങള്‍ ക്യാമ്പസ്‌വിട്ടു പുറത്തിറങ്ങിയില്ല. കാരണം ലോക്കല്‍സ് എങ്ങാനും പണി തന്നാലോ. പിന്നെയാണറിഞ്ഞത്, REC -യുടെ സമീപത്തു താമസ്സിച്ചിരുന്ന KMCT -ക്കാര്‍ ഞങ്ങളെ പേടിച്ചു അവിടം വിട്ടുപോയെന്നു.
അതിനു ശേഷം ഞങ്ങള്‍ക്ക് നോര്‍ത്തിന്ത്യന്‍ കുട്ടികള്‍ ബായ് ബഹന്‍മാരായി. അതുവരെ അവരെ കണ്ടാല്‍ നല്ല പച്ച മലയാളത്തില്‍ കളിയാക്കി കമ്മന്റിട്ടിരുന്ന ഞങ്ങള്‍ ഇപ്പോള്‍ അവരെ മനസ്സില്‍ പൂവിട്ടു പൂചിക്കാന്‍ തുടങ്ങീ. പ്രതേകിച്ചു പെണ്‍കുട്ടികളോട് ഒരു പ്രത്യേക ബഹുമാനവും. വേറൊന്നുമല്ല പേടിച്ചിട്ടാ. ഇത്രയുംനാള്‍ അടിച്ച കമ്മന്റ് അവര്‍ക്കു മനസ്സിലാകാതിരുനതിനു ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞൂ.
ഇങ്ങനെ ഒരു കൂട്ടത്തല്ല് രാഗത്തിന്റെ ചരിത്രത്തിലാദ്യമാ. അതിനു കാരണക്കാര്‍ ഞങ്ങളാണെന്ന് ഈ കഥ വയിക്കുനതുവരെ വേരാര്‍ക്കും അറിയില്ല. അറിഞ്ഞാല്‍ അതിനുള്ള പാര്‍സല്‍ അവര്‍ ഞങ്ങള്‍ക്ക് തെന്നേനെ. അതിനു കാരണക്കാരായ ബാലുവിന്റെ ക്ഷോഭത്തേയും, ഇക്കയുടെ കള്ളിനേയും, പെണ്‍കൊടിയുടെ പുതിയ ഡ്രെസ്സിനേയും ഇന്നും സ്മരിക്കുന്നു.
കൂടാതെ KMCT -യിലെ ഏതോ വിവരം കെട്ടവന് കൃത്യ സമയത്ത് ആ കത്തിയ കുറ്റി ഉന്നം തെറ്റാതെ ആ നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടിയുടെ ഡ്രെസ്സില്‍ വീഴ്ത്താന്‍ കഴിഞ്ഞതും, അവളുടെ ശ്രദ്ധകിട്ടാന്‍ പാടുപെട്ടിരുന്ന സീനിയേർസ്സിനു അതില്‍ ഇടപെടാന്‍ തോന്നിയതിനും ഞങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു.അന്നും ഇന്നും എന്നും.
ശുഭം