Sunday, August 22, 2010

ടൈഗര്‍‌

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കൂളില്‍ പോകാനും (വളരെ വിഷമതോടെയാണെങ്കിലും), കടയില്‍ പോകാനും, കറങ്ങി നടക്കാനും, കൈകള്‍ വിട്ട് അഭ്യാസം കാണിക്കാനും ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ചേച്ചിക്ക് സ്കൂളിള്‍ പോകാന്‍ വാങ്ങിയതാണ് ആ സൈക്കിള്‍‌. സ്കൂളില്‍ പോകാന്‍ സൈക്കിളുമായി ഇറങ്ങിയ ആദ്യ ദിവസം തന്നെ ഏതോ വണ്ടിക്ക് വട്ടം വച്ചതിനാല്‍‌‍ തിരിച്ച് വന്ന് സൈക്കിള്‍ സൈഡ് സ്റ്റാന്റിലിട്ട് ബസ് പിടിച്ച് പോവുകയായിരുന്നു ചേച്ചി. അന്നു മുതല്‍ ആ ലേഡീസ് സൈക്കിളിന്റെ ഉടമസ്ഥാവകാശം ഞാന്‍ ഏറ്റിടുത്തു. എയര്‍ തീര്‍‌ന്നപ്പോള്‍ കാറ്റടിച്ചും പഞ്ചറൊട്ടിച്ചും പൊന്നു പോലെയാണു ഞാന്‍ അവളെ നോക്കിയത്. അവളാണ് എന്റെ ഈ കഥയിലെ നായിക. നായകനാവാനുള്ള ഗ്ലാമര്‍ ഇല്ലെങ്കിലും എന്റെ കഥയായതുകൊണ്ട് ഞാന്‍ തന്നെയാണു ഇതിലെ നായകന്‍.

ടൈഗര്‍‌, എന്റെ ഈ കഥയിലെ വില്ലന്‍ ഒരു പട്ടിയാണ്. എല്ലാവരും ടൈഗര്‍ എന്നവനെ വിളിക്കുന്നതു കൊണ്ടാവണം അതിന്റെ അഹങ്കാരം അവനുണ്ടായിരുന്നു. എല്ലാ കഥയിലും പോലെ ഒരു വില്ലന്‍‍ വിവരണം കൊടുക്കുകയാണെങ്കില്‍ നല്ല കറുത്ത നിറം, തിളങ്ങുന്ന കണ്ണുകള്‍, കൂര്‍ത്ത പല്ലുകള്‍, എപ്പോഴും പുറത്ത് നീണ്ടു കിടക്കുന്ന നാക്ക്, ഘനഗംഭീര ശബ്ദം. കറുത്ത നിറമായതിനാല്‍ രാത്രി അവന്റെ കിതക്കുന്ന ശബ്ദമാണ് ഭീതി പരത്തുന്നത്. സന്ധ്യക്ക് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ അവന്റെ വീടിന്റെ മുന്നിന്‍ കൂടെ പോകണം. വളരെ പേടിയോടെയാണ് ആ വഴി ഞാന്‍ സഞ്ചരിക്കാറു‍ള്ളത്. അതിര്‍ത്തിയിലൂടെ അതിസൂക്ഷ്മതയോടെ ചീറിപായുന്ന വെടിയുണ്ടകളെ പ്രതീക്ഷിച്ച് സഞ്ചരിക്കന്ന ഒരു ജവാനെ പോലെ ഓരോ ദിവസവും എനിക്ക് ഒരു യുദ്ധമായിരുന്നു. പലപ്പോഴും അവന്‍ കിതക്കുന്ന ശബ്ദം എന്റെ ചെവികളെ അലോസരപ്പെടുത്തിയിരുന്നു.

ഒരു ദിവസം സമയം രാത്രി എട്ടു മണി. കൂറ്റാകൂരിരിട്ട്. എന്റെ നായികയുമായി അതി ജാഗ്രതയോടെ, നിശബ്ദതയോടെ, പതുക്കെ അവന്റെ വീടിന്റെ മുന്നിലൂടെ നീങ്ങുകയായിരുന്നു. പെട്ടെന്ന് അവന്‍ പുറകിന്‍ കിതക്കുന്ന ശബ്ദം, 'ആരെടാ' എന്ന് തോന്നുമാറ് രണ്ട് കുര ( അതോ ഗര്‍ജ്ജനമോ, ടൈഗറാണല്ലോ ). അത്രയും മതിയായിരുന്നു എന്റെ ബ്രെയിനില്‍ നിന്നും ഒരു മിന്നല്‍ പിണര്‍ അതി വേഗത്തില്‍ കാലുകളില്‍ എത്തുകയും, 'അമ്മേ' എന്ന് ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ വിളിച്ചുകൊണ്ട് സര്‍വശക്തിയുമെടുത്ത് ഞാന്‍ അവളുടെ പെഡലുകളില്‍ ചവിട്ടി. അപകടം മണത്ത ഒരു കുതിരയെപോലെ അവള്‍ എന്നെയും കൊണ്ട് കുതിച്ചു. എന്‍. കെ പാടി കേട്ടിട്ടുള്ള തുള്ളല്‍ പാട്ടില്‍ ഉള്ള പോലെ 'വളവുകള്‍ തിരിവുകള്‍ ഉള്ളൊരു റോട്ടില്‍ വളവുകള്‍ തിരിവുകള്‍ തിരിയാതോടി'. അപ്പോഴും എന്റെ കാതുകളില്‍ അവന്റെ കിതക്കുന്ന ശബ്ദം അലയടിക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ പിന്തുടരുന്നുണ്ടെന്ന ചിന്തയാല്‍ ഞാന്‍ ആഞ്ഞാഞ്ഞ് ചവിട്ടി. ഒരു സൈക്കിളിന്‍ പോവാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തില്‍, നൂറെ നൂറില്‍ ഒരു നൂറു മീറ്റര്‍ ഞാന്‍ അവളെ ആഞ്ഞു ചവിട്ടി. സുരക്ഷിതനാണെന്ന് തോന്നിയപ്പോള്‍ അടുത്തുള്ള കടയുടെ മുമ്പില്‍ ഞാന്‍ അവളുടെ കടിഞ്ഞാണ്‍ വലിച്ചു നിര്‍ത്തി ഒറ്റ വലിക്ക് ഒരു സോഡ അകത്താക്കി. കിതപ്പ് മാറ്റിയതിനു ശേഷം പതുക്കെ അവളുടെ കൂടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.‌

വീടിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ചേച്ചി എന്തോ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ അവളെ സൈഡ് സ്റ്റാന്റില്‍ നിര്‍‍ത്തിയിട്ട് ഞാന്‍ അകത്തേക്ക് കടക്കാന്‍ ഭാവിക്കുമ്പോള്‍ ചേച്ചി ചോദിച്ചു, " ടൈഗര്‍ കുരക്കുന്നതും, ഒരു പയ്യന്‍ 'അമ്മേ' എന്നു വിളിച്ചു ഭയങ്കര സ്പീഡില്‍‍ സൈക്കിളില്‍ പോകുന്നതും കണ്ടു. നീ എവിടുന്നാ വരണേ? ഇനി നീ എങ്ങാനും ആയിരുന്നോ അത്?"

"ഏയ്, ഞാനൊന്നുമല്ല" എന്നും പറഞ്ഞ് ഞാന്‍ അകത്തേക്ക് കയറി.

ചേച്ചി പുറകില്‍ നിന്നും ചിരിച്ചുവോ? "ഏയ്"!

1 comment: